2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

പാസ്പോര്‍ട്ടും വിസയും പിന്നെ ഞാനും

മനസ്സിന്‍റെ എ.സി റൂമില്‍ പോലും ഗള്‍ഫ്‌ ഒരു സ്വപ്നമല്ലാതിരുന്ന ഞാന്‍വിധിയുടെ ക്രിക്കറ്റ്‌ പ്ലേ നിമിത്തം
ദുബായിലേക്ക് പോകാനുള്ള അണ്ടര്‍പ്രഷറിലായി.അത്യാവശ്യം ബോഡി മസ്സില്‍സ് ഉള്ള ഞാന്‍ (അഹങ്കാരം അല്ലാതെന്താ)ആദ്യമായി പേടിച്ചതു ഗള്‍ഫില്‍ ജീവിതംആരംഭിച്ചാല്‍ പോപ്പി കുട പോലെ വിരിഞ്ഞ കുട വയര്‍സംഭാവന കിട്ടുമോ എന്നതായിരുന്നു .അവസാനം ശബരിമല ഗീവര്‍ഗീസ് പുണ്യാളനെ മനസ്സില്‍ ധ്യാനിച്ച് നാട് നീങ്ങാന്‍(തെറ്റിദ്ധരിക്കണ്ടാ,യാത്രയാവാന്‍ ) തയ്യാറായി .പോകുന്നതിന്‍റെ രണ്ടു ദിവസം മുന്‍പ്‌, എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്ന് നിലാവ് കവിഞ്ഞൊഴുകിയ ഒരു കറുത്ത വാവ് ആയിരുന്നു. വീടിന്‍റെ വരാന്തയിലുള്ള ചാരു കസേരയില്‍ കിടന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന (അച്ഛനേക്കാളും ,അമ്മയേക്കാളും ഏറെ എന്നാണ് ഞാന്‍തന്നെ അവളോട്‌ തട്ടി വിട്ടത്,ഇമ്മിണി പുളിക്കണം )എന്‍റെ കാമുകിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുകയായിരുന്നു.പെട്ടെന്നാണ് എന്‍റെമനസ്സില്‍ അവളെ ഒന്നു കൂടി കാണണം എന്ന മോഹം ഉദിച്ചത്.അങ്ങനെ ഞാന്‍ അവളെ കാണുവാന്‍ വേണ്ടി അവളുടെ വീടിന്‍റെ മതില്‍ ചാടി കടന്നു.ഞങ്ങളുടെ സ്ഥിരം സമാഗമത്തിന്‍റെ സാക്ഷി അവളുടെ വീട്ടിലെ മുത്തശ്ശി പുളിമരത്തിന്‍റെ ജനാലക്കരികിലേക്കുനീണ്ടു നിന്നിരുന്ന ഒരു കൊമ്പായിരുന്നു.പിടിക്കുന്നെങ്കില്‍ പുളികൊമ്പു തന്നെ പിടിക്കണം എന്നു പഴമക്കാര്‍ പറഞ്ഞിട്ടുള്ളത് കൊണ്ട്മാത്രമാണ് ഞാന്‍ അടുത്തു നിന്ന മുരിങ്ങ മരം ഒഴിവാക്കി നമ്മുടെ പുളിഅമ്മച്ചിയെ സെലക്ട്‌ ചെയ്തത്.എന്‍റെ മനസ്സില്‍ അപ്പോള്‍ കുറെ ഘടാ ഘടിയന്‍ ചിന്തകള്‍ (കടപ്പാട്:::TO ശങ്കരാടി) ഉറഞ്ഞു കൂടിയിട്ടുണ്ടായിരുന്നു, അവയെ മനസ്സിന്‍റെ RECYCLE BINല്‍ ഇട്ട് ഞാന്‍ അവളുമായി പ്രേമസല്ലാപം ആരംഭിച്ചു. അവസാനം " നീ എന്നെ കാത്തിരിക്കുമോ ??? "എന്ന എന്‍റെ ചോദ്യത്തിന് "മരണം വരെ " എന്നഒരു ഷോര്‍ട്ട് ആന്‍സര്‍ നല്‍കി അവള്‍ എന്‍റെ നെഞ്ചിലെ എരിതീയില്‍ എണ്ണ ഒഴിച്ചു.രാത്രി വളരെ വൈകിയാണ് ഞാന്‍ വീട്ടില്‍ എത്തി ചേര്‍ന്നത്‌.കാരണംദിവാകരന്‍ മുതലാളിയുടെ ഷാപ്പില്‍ എനിക്കുള്ള അവസാന കുപ്പി വാറ്റ് ചാരായം ബോറടിച്ചു കാത്തിരക്കുകയായിരുന്നു.അവനെ ഒറ്റ വലിക്കു അകത്താക്കി ഞാന്‍ നേരെ വീട്ടിലേക്കുള്ളഎന്‍റെ തീര്‍ത്ഥയാത്ര (തീര്‍ത്ഥം കുടിച്ചു കൊണ്ടുള്ള യാത്ര) ആരംഭിച്ചു,ഉടുമുണ്ട് തലയിലും പാരഗണിന്‍റെ ചെരുപ്പ് ഇരു കൈകളിലുമായുള്ള ആ അപഥ സഞ്ചാരത്തിനിടയില്‍ ഞാന്‍ എന്‍റെ ഗ്രാമത്തിലെ എല്ലാ ഓടകളുടെയും ഒരു പ്രൈമറി സര്‍വ്വേ നടത്തി. അവസാനം വീട്ടില്‍ എത്തിയപ്പോള്‍ അടുത്തുള്ള സെന്‍ പീറ്റേര്‍സ് ബര്‍ഗില്‍ പള്ളി മണിമൂന്നടിച്ചു.ക്ഷീണം കാരണം പിറ്റേ ദിവസം വളരെ വൈകിയാണ് ഞാന്‍ ഉണര്‍ന്നത്.അന്നു തന്നെ യാത്രപറയുവാന്‍ ഉള്ളവരോടെല്ലാം പറഞ്ഞവസ്സാനിപ്പിച്ച്,ആ ചടങ്ങ്‌ ഒഴിവാക്കാമെന്നു കരുതി.അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് ബൈക്കും വാടകക്കെടുത്തു കൊണ്ട് ,ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക്"നോം"പുറപ്പെട്ടു.ഏകദേശം മൂന്നു മണിയോടു കൂടി ,ഞാന്‍തിരികെയെത്തിവന്നു വീട്ടിലേക്കു കയറിയതും കട്ടിലിലേക്കൊരു കിടപ്പായിരുന്നു ."മുട്ടനാട് അറക്കാനുള്ള ഡേറ്റ് കാത്തു കിടക്കുന്നതു പോലെയുള്ള ആ കിടപ്പില്‍ "എനിക്ക് ആകെ ദേഷ്യം കയറി ഞാന്‍ നിരാഹാരം അങ്ങോട്ട്‌ ആരംഭിച്ചു .(നിരവധി തരത്തില്‍ ഉള്ള ഭക്ഷണം കട്ടിലില്‍നിരത്തി വച്ചുള്ള ആഹാരം ).അങ്ങനെ പുറപ്പെടുന്ന ദിവസം വന്നെത്തി ,ബന്ധുക്കള്‍ എല്ലാം രാവിലെ മുതല്‍ എത്തി തുടങ്ങിയിരുന്നു,കെട്ടി പിടിയും പൊട്ടികരച്ചിലും കൊണ്ട് അന്തരീഷംമുഖരിഥമായി ,വീട്ടില്‍ ഞാന്‍ വെള്ളം നനച്ചു വളര്‍ത്തിയിരുന്ന ഓരോ ചെടിയും തേങ്ങലോടെ എനിക്കു യാത്രാ മംഗളംനേര്‍ന്നതായി തോന്നി.(അല്ലാതെ അഞ്ചാറു ദിവസമായിട്ടു വെള്ളം ഒഴിക്കാഞ്ഞിട്ടല്ലാ..... )അങ്ങനെ വൈകുന്നേരമായി,ഞാന്‍ നേരത്തെ തന്നെ കൂട്ടുകാരും ബന്ധുക്കളുംഅടങ്ങുന്ന ഒരു വലിയവാനര പടയെ എന്‍റെ യാത്ര അയപ്പിനു ക്ഷണിച്ചിരുന്നു.എന്നോടുള്ള സ്നേഹം കൊണ്ടോ H1N1 പോലൊരു പകര്‍ച്ചവ്യാധി നാടു വിട്ടുപോകുന്ന സന്തോഷം കൊണ്ടോ അവരില്‍ പലരും യാത്രക്കു തയ്യാറായി തന്നെ ആണ്‌ വന്നത്.പക്ഷെ ആകെ ഒരു അംബാസിഡര്‍ കാറു മാത്രമേ ഉണ്ടായിരുന്നുള്ളൂഅതിനാല്‍ അവരില്‍ പലരും വലിയ ബലം പിടുത്തം കൂടാതെ തന്നെ പിന്മാറി.ഇലക്ട്രിസിറ്റി ബോര്‍ഡ്കാര്‍ക്ക് ഞങ്ങളുടെ ഏരിയായോടുള്ള പ്രത്യേക പരിഗണന കാരണം പതിവ് പോലെ അന്നുംകറന്‍റ് ഇല്ലായിരുന്നു.പരുമല പള്ളിയിലെ പെരുന്നാളിന്നു ഭക്തജനങ്ങള്‍ മെഴുകുതിരി കത്തിച്ചു കൊണ്ടുനില്‍ക്കുന്നത് പോലെ അയല്‍ക്കാരില്‍ ചിലര്‍ ടോര്‍ച്ചും,മണ്ണെണ്ണ വിളക്കുകളുമായി അവിടവിടെ നില്‍പ്പുണ്ടായിരുന്നു,ആ സമയത്തായിരുന്നു അമ്മ മഴ കാറിനു കണ്ണുനിറഞ്ഞതും,ആ കണ്ണീരില്‍ ഞങ്ങളെല്ലാവരും നനഞ്ഞതും.പെട്ടെന്നു തന്നെ ഞാനും അച്ഛനും എന്‍റെ ഒപ്പം വരാനുള്ള ആളുകളുമായി വണ്ടിയില്‍ കയറി ഇരുന്നു.ഡ്രൈവര്‍ സിഗരറ്റ് വലിക്കുവാന്‍ വേണ്ടി പുറത്തെവിടേക്കോ പോയിരുന്നു .ഞാനപ്പോഴും എന്‍റെ പ്രിയ സുഹൃത്ത്‌ മാത്രം എന്തേ വരാഞ്ഞതെന്നു ആലോചിച്ചു കൊണ്ട് ഇരുണ്ട ഗ്ലാസ്സ് പകുതി താഴ്ത്തി മഴ ആസ്വദിച്ചു തുടങ്ങി,കാരണം ഇതു പോലൊരു മഴ ഇനി കാണണമെങ്കില്‍ മിനിമം ഒരു രണ്ടു വര്‍ഷമെങ്കിലും കഴിയണം.വണ്ടി നമ്മുടെ കുട്ടപ്പന്‍ ചേട്ടന്‍റെ അംബാസിഡര്‍ ആയിരുന്നുവെങ്കിലും സെറ്റ്‌ അപ്പ്‌ ബീരാനിക്കയുടെ കാളവണ്ടിയുടെതായിരുന്നു,അകത്ത് പേരിനു വേണ്ടി മിന്നാമിനുങ്ങു പോലൊരു ലാമ്പ്‌ ,സീറ്റാണങ്കിലോജാംബാവാന്‍ കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ സീറ്റ് പോലെതോന്നിച്ചു.വാഹനത്തിനുള്ളിലെ ഡിജിറ്റല്‍ ലാമ്പിന്‍റെ പ്രതേകത നിമിത്തം ഞങ്ങള്‍ അന്ധന്മാര്‍ക്കു സ്റ്റേറ്റ് അവാര്‍ഡ് വരെ കിട്ടാന്‍ ചാന്‍സ് ഉള്ള ഒരു നാടകം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു .
അച്ഛന്‍ പിറകിലേക്ക് തിരിഞ്ഞു നോക്കി ചോദിച്ചു "ഡാ മോനെ നീ വണ്ടിയില്‍ കയറിയിട്ടുണ്ടോ"
യെസ് ബോസ് എന്നു മറുപടി പറയുന്നതിനിടയില്‍ വണ്ടിയുടെ ഇടതു ഭാഗത്ത് കുറെ ദൂരയായി
ഒരു ബൈക്ക്‌ വന്നു നിന്നു.ഞാന്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്‍റെ സുഹൃത്ത്‌ നവീന്‍ നനഞ്ഞു
കുളിച്ചു വന്നിരിക്കുന്നു.ഞാന്‍ പതുക്കെ ഡോര്‍ തുറന്നു വെളിയിലേക്കിറങ്ങി ,അവന്‍റെ അരികിലേക്ക് ഓടി .ഞാന്‍ ചെന്ന പാടെ അവന്‍ പറഞ്ഞു " അളിയാ വെരി സോറി ഞാന്‍ നേരത്തെ തന്നെ ഇറങ്ങിയതായിരുന്നു ,നീ പുറപ്പെടുന്ന സമയം അടുത്തല്ലോ എന്നോര്‍ത്ത് അല്പം വേഗത്തിലായിരുന്നു വണ്ടി ഓടിച്ചിരുന്നത് ,ഒരു കിലോ മീറ്റര്‍ അപ്പുറത്ത് വച്ച് ഒരു മടക്കുസാന്‍ കുറുക്കു ചാടി (പ്രായം കൊണ്ടു മടങ്ങി ഒടിഞ്ഞു നടക്കുന്ന ആള്‍ ).ഇടിയുടെ ആഘാതം കാരണം ആ കിളവന്‍ അന്തരീക്ഷത്തില്‍ ജാക്കി ചാന്‍ നടത്തുന്ന ഒരു ഗംഭീര പ്രകടനവും നടത്തി നടുവും അടിച്ചു വീണു ,വടിയായോ എന്തോ അറിയില്ലാ ,എന്തായാലും നാട്ടുകാര്‍ കൂടുന്നതിനു മുന്‍പ് ഞാന്‍ അവിടുന്നു സ്കൂട്ടായിവേറൊരു ഊടു വഴി പിടിച്ചാണു ഇവിടെ എത്തിയത് "ഈ സംഭാഷണങ്ങള്‍ നടന്നു കൊണ്ടിരുന്നപ്പോള്‍ അവന്‍റെ ബൈക്ക്‌ ചക്ക വെട്ടിയിട്ട പോലെ ഒരു ഭാഗത്തേക്ക് നിലം പതിച്ചു .ഞാനും അവനും കൂടി ബൈക്ക്‌ പൊക്കി എടുത്തു കൊണ്ടിരുന്നപ്പോള്‍ എരുമ നിലവിളിക്കുന്നതുപോലെ ഒരു സൗണ്ട്‌ കേട്ട് ഞങ്ങളിരുവരും ഞെട്ടി.ഞാന്‍ നോക്കി നില്‍ക്കേ നമ്മുടെ അംബാസിഡര്‍ നൂറു കി :മീ വേഗതയില്‍ അതിന്‍റെ യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.ഞാനും അവനും കൂടി അതിന്‍റെ പിറകെ കുറെ ദൂരം
ഓടി നോക്കി പക്ഷെ സംഗതി കൈവിട്ടു പോയി.വണ്ടി ഒരുപാടു ദൂരം മുന്നിലെത്തിയിരുന്നു .ഞാന്‍ അവന്‍റെവണ്ടിയുടെ പിറകില്‍ ചാടിക്കയറി അവനോടു പറഞ്ഞു "ഡാ വേഗം വണ്ടി എടുക്ക് ഞാന്‍ കയറാതിരുന്നകാര്യം അവര്‍ അറിഞ്ഞിട്ടില്ലാ " അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പഠിച്ച പണി മുപ്പത്താറും നോക്കി,പഴയ പ്രേം നസീര്‍ സിനിമയില്‍ ഷീല നസീറിനോട് പിണങ്ങി നില്‍ക്കുന്നത് പോലെ ഒറ്റ നില്‍പ്പാണവന്‍റെസുസുക്കി ഷാവോലിന്‍.വണ്ടി ഓവര്‍ ഫ്ലോ ആയതായിരുന്നു കാരണം.കഷ്ട കാല സമയത്ത് മരപട്ടിഓട്ടോയും പിടിച്ചു വന്നു കടിക്കുമെന്നു പഴമക്കാര്‍ പറയാറുള്ളത് പോലെ എന്‍റെ നിമിഷങ്ങളില്‍ വിധി ഫുഡ്‌ബാള്‍ കളി ആരംഭിച്ചിരുന്നു . ഉള്ളില്‍ തള്ളി വന്ന ടെന്‍ഷന്‍ പുറത്തു കാണിക്കാതെ ഞാന്‍ അവനോടു ചോദിച്ചു " അളിയാ ഇനി എന്താണൊരു പോം വഴി? ""നമുക്കു തിരുവനന്തപുരത്തേക്കൊന്നു വിളിച്ചു ചോദിച്ചാലോ"എന്ന സിനിമാ ഡയലോഗ് കേട്ട് എനിക്ക് ചിരിയും ദേഷ്യവും ഒരു പോലെവന്നു ആ സമയം എന്‍റെ വായില്‍ വിരിഞ്ഞ തെറിയുടെഅത്തപൂക്കള്‍കേട്ട്അവന്‍കാതുപൊത്തി.അസ്സൂയക്കാരായ ചില അയല്‍ പക്കക്കാര്‍ മനസ്സിനുള്ളില്‍ സിനിമാറ്റിക്‌ ഡാന്‍സ് കളിച്ചു.ഞാന്‍ മാത്രം അപ്പോഴും ആ മഴയത്ത് അതേ നില്പ് തുടര്‍ന്നു.സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ പഞ്ചായത്ത് പൈപ്പ് ലീക്ക്‌ ആയതു പോലെ എന്‍റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാര ധാരയായി വന്നു കൊണ്ടേ ഇരുന്നു.പക്ഷേ മഴ വെള്ളം മിക്സ്‌ ചെയ്തു വരുന്ന കാരണം അതിന്‍റെ രുചി നിര്‍ണ്ണയിക്കാന്‍ എനിക്ക് സാധിച്ചില്ല.കഷ്ടിച്ച് അര മണിക്കൂര്‍ കഴിഞ്ഞു കാണും എമിറേറ്റ്സിന്‍റെ KLV 1762 വീടിന്‍റെ മുന്‍പിലുള്ള റണ്‍വേയില്‍ എമര്‍ജന്‍സി ലാന്‍ഡ്‌ ചെയ്തു .ഞാന്‍ ചെവിയില്‍ പഞ്ഞി തിരുകി വണ്ടിയിലേക്ക് കയറിയതും എതിര്‍ വശത്തെ ഡോര്‍ തുറന്നു അയല്‍പക്കത്തെ മര്‍ക്കണ്ടേയന്‍ ചേട്ടന്‍ ഇറങ്ങി ഓടിയതും ഒരുമിച്ചായിരുന്നു.വണ്ടിക്കുള്ളില്‍ ഏകദേശം അര മണിക്കൂര്‍വരെ അച്ഛന്‍റെ ഭരണി പാട്ടു മുഴങ്ങിയിരുന്നു.ചെവിയില്‍ പഞ്ഞി ഇരുന്നിട്ടു കൂടി അച്ഛന്‍റെ മാരകമായ കട്ട തെറി അദ്ദേഹത്തിന്‍റെ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു.അപ്പോള്‍ വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ കാര്യം പറയണോ ?നടന്ന സംഭവത്തെ കുറിച്ച് അച്ഛന്‍ നോര്‍മലായതിനു ശേഷം ഞാന്‍ വിനയത്തോടു കൂടി ഒന്നന്വേഷിച്ചു.ഞാന്‍ നവീനെ കണ്ടു വെളിയിലേക്കിറങ്ങി ഓടിയപ്പോള്‍ നമ്മുടെ മാര്‍ക്കു അങ്കിള്‍ താഴ്ത്തിയിട്ട ഗ്ലാസിലൂടെ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി കണ്ടു ഞാന്‍ ഇറങ്ങി പോയത് പുള്ളിക്കാരന്‍ കണ്ടതുമില്ലാ.അങ്ങനെ പുള്ളിക്കാരന്‍ വണ്ടിയില്‍ കയറി നേരത്തെ പുറപ്പെടാമെന്ന നിര്‍ദേശവും കൊടുത്തു വണ്ടി എടുപ്പിച്ചു.ഒപ്പം വന്നവര്‍ക്കു ചര്‍ച്ച ചെയ്യുവാനായി വാള്‍സ്ട്രീറ്റിലെ ഓഹരി വില ഇടിഞ്ഞതും,ഇസ്രായേലിന്‍റെ പാലസ്‌തീന്‍അധിനിവേശവും,ഹംഗേറിയന് ഗ്രാന്‍ഡ്പ്രീയില്‍ മാര്‍ക്ക്‌ വെബ്ബര്‍ പോഡിയത്തില്‍ ഒന്നാമതെത്തിയതും തുടങ്ങിനിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍(എന്‍റെ നാട്ടുകാര്‍ക്കും ഇരിക്കട്ടെ കുറച്ചു വെയിറ്റ്) ഉണ്ടായിരുന്നത് കൊണ്ട് എന്‍റെകാര്യം അവര്‍ മറന്നു പോയി. കുറെ ദൂരം പിന്നിട്ടപ്പോള്‍ അച്ഛന്‍ പിറകിലേക്കു തിരിഞ്ഞു ചോദിച്ചു "ഡാ മക്കളെ പാസ്സ്പോര്‍ട്ടും ടിക്കറ്റും എടുത്തോ ?"എന്ന്.കുറേ നേരം കഴിഞ്ഞിട്ടും മറുപടിയൊന്നും കേള്‍ക്കാതെ വന്നപ്പോഴാണ് ഞാന്‍ വണ്ടിയില്‍ ഇല്ലാ എന്ന തുണിയില്ലാത്ത സത്യം അവര്‍ മനസ്സിലാക്കിയത്‌ പിന്നീട് പെട്ടന്നിങ്ങോട്ടു തിരിച്ചു വരികയായിരുന്നു.ഞാന്‍ വീണ്ടും ഇറങ്ങി പോയാലോ എന്നപേടി കാരണം അച്ഛന്‍ എന്നോടു മുന്‍ ഭാഗത്തെ സീറ്റിലിരുന്നൊ എന്ന നിര്‍ദേശവും തന്നു.നമ്മുടെ നാല്‍കാലി ശകടം അതിന്‍റെ ജൈത്ര യാത്ര പിന്നെയും ആരംഭിച്ചു.ഏകദേശം നൂറു കി:മീറ്ററിന് മുകളിലുണ്ട് വീടും എയര്‍ പോര്‍ട്ടും തമ്മിലുള്ള ദൂരം.ഞാന്‍ പതിയെ ഒരു ചെറു മയക്കത്തിലേക്ക് കാലെടുത്തു വച്ചു.ഒരുപാട് ചിന്തകള്‍ എന്‍റെ മനസ്സില്‍ ചൂണ്ട ഇട്ടു കൊണ്ടേ ഇരുന്നു. എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.നേരത്തെ കണ്ട ചിന്തകളുടെ ഫലമെന്നോണം ഞാന്‍ ഒരു സ്വപ്നം കണ്ടു തുടങ്ങിയിരുന്നു (രംഗം അറബി കഥയിലെ ശ്രീനിവാസന്‍ പച്ചയുടെ അടുത്ത്ജോലിക്ക് പോകുന്ന സീന്‍)അരങ്ങില്‍ ശ്രീനിക്ക് പകരം ഞാനും ഒരു പാക്കിസ്ഥാനിയും.(ഈ സ്വപ്നം തന്നെ കാണാന്‍ ഒരു കാരണവുമുണ്ട്.രാഷ്ട്രീയ ഭ്രാന്ത് പേറി കണ്ട ഒരു സിനിമ ആയിരുന്നില്ല അത്.എനിക്കങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക അനുഭാവവും ഇല്ല.ജയിക്കുന്ന പാര്‍ട്ടി നമ്മുടെ പാര്‍ട്ടി അതാണ് എന്‍റെ പോളിസി.ഈ സിനിമ അടുത്തു വന്നു കൊണ്ടിരുന്ന എന്‍റെ ഗള്‍ഫ്‌ യാത്രക്ക് ഒരു നല്ല വഴി കാട്ടി ആകുമെന്ന് കരുതിയാണ് ഞാന്‍ കണ്ടത്.)അങ്ങനെ ഞാന്‍ ആദ്യമായി ആ പാക്‌ പൗരന് മുന്‍പില്‍ ജോലിക്കായി എത്തി.അവിടെ ധാരാളം മലയാളികളും അന്യ ഭാഷക്കാരുമൊക്കയുണ്ട്.അയാള്‍ എന്നെ ഹിന്ദിയില്‍ അഭിസംബോധന ചെയ്തു "ഹേ മലബാറി ഇധര്‍ ആവോ".മലയാളത്തിലെഴുതി മുകളില്‍ ഓരോ വര വരച്ചു ഹിന്ദി പരീക്ഷ പാസായിരുന്ന ഞാന്‍ അയാളുടെ ഹിന്ദി കേട്ടിട്ട് ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ് ഹനുമാന്‍ ഗദയും പൊക്കി നില്‍ക്കുന്നത് പോലെ വലിയ ഒരു പോസില്‍ ബാഗും തൂക്കി പിടിച്ചു അവിടെ തന്നെ നിന്നു.അപ്പോള്‍ അടുത്തു നിന്ന ഒരു മലയാളി എന്നോടു പറഞ്ഞു എടൊ തന്നെ അയാളുടെ അടുത്തേക്ക് വിളിച്ചതാണ് എന്ന്,ഞാന്‍ പതിയെ അയാളുടെ അരികിലേക്ക് ചെന്നു അയാള്‍ ഹിന്ദി ഫിലിമിലെ അമരീഷ് പുരിയുടെ ശബ്ദത്തില്‍ രണ്ടു മൂന്ന് ഡയലോഗ് അതിനു ശേഷം പുറത്തേക്കു പോയി.ഞാന്‍ കണ്ണും തള്ളി ഒരൊറ്റ നില്ല്പായിരുന്നു.പാര വയ്ക്കുന്നതില്‍ പഠിക്കാതെ തന്നെ ഡിഗ്രി എടുക്കുന്നവരാണല്ലോ ഭൂരിഭാഗം മല്ലുക്കളും ആ ഒരു കാരണം കൊണ്ടാവണം ആരും എന്നെ സഹായിക്കാന്‍ വന്നില്ല.ഞാന്‍ ആ നില്‍പ്പ് ഒന്ന് രണ്ടു മണിക്കൂറോളം തുടര്‍ന്നു.ദേഷ്യം കൊണ്ടെന്‍റെ കണ്ണ് ചുവന്നു,ദാഹം കൊണ്ടെന്‍റെ തൊണ്ട വരണ്ടു എന്നിട്ടും ഞാന്‍ പിടിച്ചു നിന്നു കുറെ കഴിഞ്ഞപ്പോള്‍ മഹാനായ ആ പച്ച തിരികെ വന്നു.വന്ന പാടെ മലയാളത്തിലെ ഹ , ഹാ ,,ഹി ,,,ഹീ ചേര്‍ത്തൊരു തീക്കട്ട പ്രയോഗം എന്നോടു ,ആദ്യം ഞാന്‍ ഒന്നു പതറിയെങ്കിലും ഗുരുവായ മോഹന്‍ലാല്‍ അണ്ണനെ മനസ്സില്‍ ധ്യാനിച്ച് ഞാനും തിരിച്ചൊരു പ്രയോഗം."സഫരോം കി സിന്ധഗീ ജോ കഭീ നഹി ക്തം ഹോ ജായകി"അതെ സ്പോട്ടില്‍ അയാളും അലക്കി ഒരലക്ക് ഞാന്‍ വാ കൊണ്ട് അലക്കിയപ്പോള്‍,അയാള്‍ കൈ കൊണ്ടാണെന്നു മാത്രം.അടിയുടെ മാറ്റൊലിയില്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ വണ്ടി എയര്‍ പോര്‍ട്ട്‌ ഗേറ്റ് കടന്നിരുന്നു.വണ്ടിയില്‍ നിന്നിറങ്ങി ബാഗും തൂക്കി ഞാന്‍ നേരെ എമിഗ്രേഷന്‍ ലക്ഷ്യമാക്കി നടന്നു.പോകുന്ന പോക്കില്‍ കണ്ണീരില്‍ പൊതിഞ്ഞ ഓരോ ഫ്ലയിംഗ് കിസ്സ്‌ എല്ലാവര്‍ക്കും ഞാന്‍ വാരി വിതറി അതാരോക്കെ പങ്കിട്ടു എന്ന് ഒരു പിടുത്തവുമില്ല.ഞാന്‍ വേഗം കര്‍മ നിരതനായി പാസ്സ് പോര്‍ട്ടും വിസയും കൈയ്യിലെടുത്തു വച്ചു എന്‍റെ നമ്പര്‍ എപ്പോള്‍ വരും എന്നു നോക്കി സമയം കളഞ്ഞു കൊണ്ടിരുന്നു.അങ്ങനെ ഞാന്‍ പാസ്സ്പോര്‍ട്ട്‌ ചെക്ക് ചെയ്യാന്‍ നന്നായിട്ട് മലയാളം സംസാരിച്ചു കൊണ്ടിരുന്ന ആ ട്രിവാന്‍ഡ്രം ചേട്ടന്‍റെ കയ്യില്‍ കൊടുത്തു പാസ്സ് പോര്‍ട്ട്‌ തുറന്നതും അയാള്‍ ഒരു ചോദ്യം "എന്തുവാടെ നിന്‍റെ വീട്ടുപേര് ?ഈസ്റ്റേന്‍ മഞ്ഞള്‍പൊടിസ് എന്ന് വല്ലതും ആണോടെ?".ഞാന്‍ ഇല്ലാതിരുന്ന വിനയം ഉണ്ടാക്കി ചോദിച്ചു,"എന്താണ് സര്‍ ?ആരെടെ ഈ ഫോട്ടോയില്‍ എന്ന് ചോദിച്ചു കൊണ്ട് അയാള്‍ പാസ്പോര്‍ട്ട്‌ എന്‍റെ നേരെ നീട്ടി അതു വരെ പാസ്പോര്‍ട്ടിന്‍റെ ഉള്‍ഭാഗം പരിശോധിച്ചിട്ടില്ലാത്ത ഞാന്‍‍(അതു പഠിക്കുമ്പോഴേ ഉള്ള ശീലമാണ്ബുക്ക് തുറന്നാല്‍ ശരീരം ആകെ ഒരു തരം ചൊറിച്ചിലാണ്)അതിനകം കണ്ടു ഞെട്ടി വിറച്ചു പൊട്ടിക്കരഞ്ഞു.കാരണം എന്‍റെ ഫോട്ടോ ഒട്ടിച്ചിരുന്ന പേജ് മുഴുവന്‍ മഞ്ഞള്‍ പൊടി കൊണ്ടു ആറാട്ടു നടത്തിയിരിക്കുന്നു.പെട്ടന്നു തന്നെ എനിക്കു സംഗതി കത്തി,അമ്മ വലിയ ഒരു ഈശ്വര വിശ്വാസിയാണ് മകന്‍റെ ഗള്‍ഫ്‌ യാത്രക്കു വേണ്ടി നടത്തിയ പാസ്സ്‌പോര്‍ട്ട്‌ മഹാ ഗണപതി ഹോമത്തിന്‍റെ ഫൈനല്‍ ഔട്ട്പുട്ടായിരുന്നു ഈ സംഭവം .പെറ്റ തള്ളയെ തെറിയില്‍കുളിപ്പിച്ച് ശീലമില്ലാത്തതിനാല്‍ ,പൂജ നടത്തിയ ടീം അംഗങ്ങളെ " ഈശ്വരാ ഭഗവാനെ എന്‍റെ അച്ഛനു നല്ലത് മാത്രം വരുത്തണേ " എന്ന ശ്രീനിവാസന്‍ ശൈലിയില്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.ഒടുവില്‍ ആ ഓഫീസറുടെ കയ്യും കാലും പിടിച്ചു തടിയൂരിസ്വര്‍ണ്ണം വിളയുന്ന അറബിനാടും സ്വപ്നം കണ്ടു ഞാന്‍ എന്‍റെ ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ ആരംഭിച്ചു.






ദി ശുഭം .

മനസ്സിലെ മായാത്ത ഓണ നിലാവ്

തിരുവോണം വരവായ്‌ പൂക്കളമെങ്ങും നിറയെ

മിഴിയില്‍ നനവോടെ ഞാന്‍ സ്വപ്നത്തിന്‍ തേരില്‍
അറിയതെന്‍ മനതാരില്‍ എന്‍ ഗ്രാമം നിറയെ
നഷ്ടങ്ങള്‍ നിറയുന്നു എന്‍ ജീവിത വഴിയില്‍
ഓണം പോയ്‌ ,,റംസാനും,വിഷുവും ക്രിസ്മസ്സും
മത സൗഹാര്‍ദങ്ങള്‍ വളരുന്നോരാം നാട്
കാണാതെ കാണാനൊരു മനസ്സാം മമ വഴിയില്‍
മരുഭൂമിയില്‍ തെളിനീര് പോലും ഇന്നില്ല...
അമ്മെ നിന്‍ കൈപുണ്യം നിറയും പൊന്നോണം
തുമ്പപൂ നിറമോലും ചിരി തൂകി വരവേ
ഞാനില്ലാ വീട്ടില്‍ പൊന്നോണം ഇനി വരുമോ
അമ്മേ കരയാതെ ഇത് വിധി തന്‍ ചെറു വികൃതി...
നിറമില്ലാ,മരമില്ല,പൂക്കാലവും ഇല്ലാ.
നിറയുന്നു ചുറ്റും ചില പ്രതിമാ സ്തംഭങ്ങള്‍
മുരടിച്ചൊരു മനസ്സിന്‍റെ ഗതിയില്‍ നിന്നൂറും
വരികള്‍ വിളറുന്നു പിടയുന്നു മമ ഹൃദയം
ഒരു മാത്രകാണാനായി കൊതി തൂകി നില്‍ക്കെ
കനവില്‍ നാടാകെ ഞാന്‍ ഒരു വേള നിനച്ചു
കാര്‍ വണ്ടിന്‍ നിറമുള്ള എന്‍ മിഴിയില്‍
നിറ വിരഹം
അറിയാതെ അകലുന്നു നാടും നാട്ടാരും

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

Mazhavillu: നികത്താനാവാത്ത നഷ്ടം

Mazhavillu: നികത്താനാവാത്ത നഷ്ടം

നികത്താനാവാത്ത നഷ്ടം

മരുഭൂമി തന്‍ വിരി മണലില്‍ നില്‍ക്കുമ്പോള്‍ കൊടും ചൂടാണിത് അന്തരീക്ഷത്തിലല്ലെന്‍ ഹൃദയത്തിന്‍ ചുമരിളകാറായ നിറം മാഞ്ഞ ഭിത്തിയില്‍
കാലം നല്‍കിയ വിലയേറിയ നിധിയാമെന്‍ അച്ഛനമ്മമാര്‍
നീളമുള്ള തഴപായയില്‍ ചുരുണ്ടന്ത്യയാത്ര പോയവര്‍
ബാല്യത്തിലെന്‍ നിറമാര്‍ന്ന കുഞ്ഞുമനസ്സില്‍ നിറം മായാതെ നിറഞ്ഞവര്‍
ലോകമാം വിദ്യാലയ വാതില്‍ പടിയില്‍ ഞാനേകനായി നിന്നപ്പോള്‍
ഒരു വാക്കും ഒരു നോക്കും നല്‍കാതെ വിട്ടകന്നു പോയവര്‍
പിന്നീടങ്ങോട്ട് യുദ്ധങ്ങള്‍ പരാജയങ്ങള്‍
പിന്നെപ്പോഴോ വിജയത്തിന്‍ രണഭേരി മുഴങ്ങിയെന്‍ അകതാരിലെവിടെയോ
വായ് കീറിമുറിച്ച ദൈവം ഇരതേടി തരുമെന്ന തത്വശാസ്ത്രം പോലെ
ഞാനേകനായി പറന്നിറങ്ങിയീ ഹരിതാഭയില്ലാത്ത മണലാരണ്യ സീമയില്‍
ഇന്നെന്‍റെ സ്വപ്‌നങ്ങള്‍ നീലപീലി വിരിച്ച്നൃത്തമാടിടുന്ന ഈ നിമിഷം
നഷ്ടത്തിന്‍റെ താളിലെ ഒന്നാം പാഠം ഞാന്‍ ഉരുവിട്ടു
അച്ഛന്‍,അമ്മ ബന്ധങ്ങള്‍........................
താപാഗ്നി കൊണ്ടു മരുഭൂ മാറുപിളരുമ്പോള്‍
ശോകാഗ്നി തന്നുനിങ്ങള്‍ എന്നെ ഉരുക്കുന്നു
എന്‍ നയന നീലിമ ശോണിത ചായയില്‍ കുതിരവേ , എന്‍
കണ്ണിലൊരു തുള്ളി ബാഷ്പം ..............................................
നീറി പുകയുന്ന ഉള്ളും കനവുമായ് ഞാന്‍
ഒരു കണ്ണുനീര്‍ ബാഷ്പം ഈ മണലില്‍ ഉതിര്‍ത്തു....
ആ കണ്ണുനീരാകെ പൊടിയില്‍ കലര്‍ന്നപ്പോള്‍
എന്നോട് പറയാതെ പടിയിറങ്ങിയ ആ
ഗന്ധം ഞാന്‍ അറിഞ്ഞു ..........................................................
ബാല്യത്തിലെവിടെയോ മിന്നി മാഞ്ഞ ................................
എന്‍റെ പൊന്നു അച്ഛനമ്മമാര്‍....................






2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

പ്രണയം

അനുരാഗ നിമിഷങ്ങള്‍ പൂമണം വീശിയ ,
ചെമ്പക പൂമര ചോട്ടില്‍,,
 അന്നൊരിക്കല്‍ നിന്‍റെ  കാലൊച്ച കേള്‍ക്കുവാന്‍  ,,
വന്നു ഞാന്‍ മാരിവില്‍ തേരില്‍ ......
പലവുരു പ്രണയ പരാഗത്തിന്‍ ,ശ്രുതിലയ,
പൂര്‍ണമാം ഗാനങ്ങള്‍ നീ മൂളി ...
ഒരുനാളില്‍ നിന്‍ കാതിലോതുവാന്‍ ,ഹൃദയത്തില്‍ 
സൂക്ഷിച്ചു സപ്ത സ്വരങ്ങളെ ..ഞാന്‍ .
പുലരികള്‍ പിറവിയെടുക്കുന്നു കൊഴിയുന്നു,,
പറയാതെ വിട ചൊല്ലും ,മാരിവില്‍ പോല്‍ .
എന്നിട്ടുമെന്നിലെ അനുരാഗ പൂമൊട്ടില്‍ .,
ഒരു ദളം പോലുമേ വാടിയില്ലാ.......
നിന്‍റെ ഏകാന്തമാം ,,രാവുകളില്‍ എങ്ങോ ,,,
വിടരുവാനായി ഞാനിന്നും  കാത്തിരിപ്പൂ ....

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

From Dubai

ഞാന്‍ ഗോപന്‍ ,,
കേരളത്തിന്‍റെ നെല്ലറ എന്ന പേരില്‍ പ്രസിദ്ധമായ കുട്ടനാട്ടിലെ ,ഒരു കൊച്ചു
ഗ്രാമത്തില്‍ ജനിച്ചു .പേര് ഗോപന്‍ എന്നാണെങ്കിലും,ഒരുപാടു  ഗോപികമാരുടെ പിറകെ കൂടാതെ ,,സൗഹൃദവും നൊമ്പരങ്ങളും ...സമ്മാനിച്ച ഒന്ന് ,രണ്ടു
പ്രണയങ്ങള്‍ മനസ്സില്‍ ഇപ്പോളും സൂക്ഷിക്കുന്ന ഒരു സാദാ മലയാളി പയ്യന്‍ .പ്രനയതെകാള്‍   ഉപരി സൗഹൃദ വലയത്തില്‍ ഞാന്‍ എന്നും സന്തോഷവാനായിരുന്നു .കാരണം ഒരു വിലക്കപ്പെട്ട കനി പോലെ ആയിരുന്നു കാലം എനിക്ക് എന്‍റെ ആദ്യ കാല സൗഹൃദങ്ങള്‍ സമ്മാനിച്ചിരുന്നത് .കാരണം ഞാന്‍ ഒരു യാഥാസ്തതിക കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു ,,.എന്‍റെ മാതാ പിതാക്കള്‍ ,നാല് വേലി കെട്ടുകള്‍ക്കുള്ളില്‍ എന്‍റെ ബാല്യം തളച്ചിടാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു ഹൈ സ്കൂള്‍  പഠനത്തില്‍ എപ്പോഴോ ,കിട്ടിയ ധൈര്യവുമായി ഞാന്‍ വീട്ടുകാര്‍ അറിയാതെ അയല്‍ പക്കത്തെ കുട്ടികളുമായി പതിയെ പതിയെ അടുത്തു.പിന്നീടങ്ങോട്ട് ,പിണക്കങ്ങളും ,ഇണക്കങ്ങളും
നല്‍കി കൊണ്ടു എന്‍റെ സൗഹൃദ വലയത്തിന് ആഴവും പരപ്പും കൂടി .മാതാ പിതാക്കള്‍ എനിക്ക് നല്‍കിയ വിലക്കുകളും വേലികെട്ടുകളും സധൈര്യത്തോടെ ഞാന്‍  അവരോടൊപ്പം  നേരിട്ടു. പക്ഷെ അന്നെനിക്കറിയില്ലായിരുന്നു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍
ഞാന്‍ അവരെയൊക്കെ പിരിഞ്ഞു ഒരുപാടു കാതങ്ങള്‍ അകലെ ഈ മരുഭൂമിയുടെ വിരിമാറില്‍ തല ചായ്ക്കേണ്ടി വരുമെന്ന്  ........എന്‍റെ കന്നി ദുബായ് യാത്രയുടെ തലേ നാള്‍ എന്റെ ആത്മ മിത്രങ്ങള്‍ ഒഴുക്കിയ
കണ്ണുനീര്‍ എനിക്കുള്ള വെറുമൊരു യാത്ര അയപ്പായിരുന്നില്ല ,,മറിച്ച്‌  തകര്‍ന്നു നമാവിശേഷമായി തുടങ്ങിയ
ഒരു കുടുംബത്തിന്റെ ഭാരം തോളില്‍ വച്ച് പറക്കാന്‍ തുടങ്ങിയ എനിക്കുള്ള ആശ്വാസ ധാരയായിരുന്നു.വിധി
ദൂരം കൊണ്ടു എനിക്ക് ചുറ്റും ലക്ഷ്മണ രേഖ തീര്‍ത്തപ്പോള്‍ മനസ്സില്‍ നിറഞ്ഞു കവിഞ്ഞ സൗഹൃദം കൊണ്ടു ഞാന്‍ അവ മായ്ച്ചു കൊണ്ടേ ഇരുന്നു ,,,,......കാലമാം രഥ ചക്രം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉരുണ്ടു കൊണ്ടേ ഇരുന്നു ,കൂട്ടുകാരില്‍ പലരും ജീവിതവുമായുള്ള മല്‍പിടുത്തത്തില്‍ പല ചില്ലകള്‍ തേടി കൂട് കൂട്ടി ,,
മൂന്നു മാസം ,,,,,,,,,,,മൂന്നു മാസം കൂടി കഴിയുമ്പോള്‍ ഞാന്‍ വീണ്ടും കേരളത്തിന്റെ മണ്ണില്‍ പറന്നിറങ്ങും അപ്പോള്‍ എനിക്ക് ചുറ്റും ആ പഴയ വലയം ഉണ്ടാവില്ല എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു വിങ്ങല്‍ ,,മനസ്സ് എന്റെ പോലും നിയന്ത്രണങ്ങളെ തകര്‍ത്തു തേങ്ങുന്നു ........ഒരു പക്ഷെ ഞങ്ങള്‍ എല്ലാവരും ഇനി പഴയത് പോലെ കണ്ടു മുട്ടുന്നത് വാര്‍ധക്യത്തിന്റെ കരിമ്പടം പുതച്ചു കൊണ്ടാവണം ...അന്നു ഞങ്ങള്‍ക്ക് പങ്കിടാന്‍ ഒരു മുത്തശി കഥ പോലെ കുറെ ഓര്‍മ്മകള്‍ ,,ഒരുമിച്ചു ആഘോഷിച്ച ഓണവും ,,ക്രിസ്തുമസും ,റമാഡാനും ,വിഷുവും ...നൊമ്പരങ്ങള്‍ കൂടുന്നുവെങ്കിലും ,,,ഓര്‍മകള്‍ നിയന്ത്രനതീതം ,,
എന്നെ ഞാന്‍ ആക്കി ,,,മാറ്റി എന്നോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന്  നിന്ന എന്റെ നല്ലവരായ എല്ലാ കൂട്ടുകാര്‍ക്കുമായി ഞാന്‍ എന്റെ ഈ കഥ സമര്‍പ്പിക്കട്ടെ .....
ഇനി എന്റെ സ്വപ്നങ്ങളിലും വാക്കുകളിലും ,,എന്റെ ഗ്രാമം നിറയട്ടെ ..
ഒരുപാടു സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഗോപ കുമാര്‍ ............

pravasathilekkoru kal vaipu

ഇന്നലെകള്‍ കൊഴിഞ്ഞു പ്രിയ തോഴരെ ...
ഇന്നീ വീഥിയില്‍ നാം ഏകരാവുന്നു 
രാവിന്‍ വിരി മാറില്‍ ,,തോളോട് തോള്‍ ചേര്‍ന്ന് ..
നാം തീര്‍ത്ത സ്വര്‍ഗ്ഗങ്ങള്‍ നമുക്കന്യമാവുന്നു.
ഈ ഗാനമുതിര്‍ന്നപ്പോള്‍ ഇടറിയെന്‍ മൃദു കണ്ഠം 
ഇരംബിയെന്‍ മനസ്സാകെ തകര്‍ന്നു പോയി  മാനസ്സവും
പിടയുന്ന മിഴികളില്‍ നനവാര്‍ന്നു സ്നേഹ ജാലം
തകരുന്നിതോര്‍മകളും കണ്ണിരും ബാക്കിയാവും .
മരിച്ചാലും മറക്കാത്ത ഓര്‍മ തന്‍ കനല്‍ കാറ്റില്‍ 
മുറിവേറ്റ  മനസ്സിന്‍റെ  ഇരമ്പുന്ന തേങ്ങലായ് ഞാന്‍ ..
പിരിയുന്നു ഈ സന്ധ്യ ,,പിരിയുന്നു തോഴരെ നാം  
പടി വാതില്‍ എത്തി നില്പ്പു ,,പുലര്‍ കാല സൂര്യോദയം ,,
 ഇനി ഈ തോണിയില്‍ നാം ഒന്നിച്ചു തുഴഞ്ഞിടും ,,
ഇന്നല്ല നാളെയല്ല ,,ഇനിയൊരു പുലരിയില്‍ ,, 
ഞാനോപ്പം കൊണ്ടു പോകും, ഹൃദയത്തില്‍  ,
കരുതിടും നിങ്ങളാം തോഴര്‍ തന്ന ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ .
മനസ്സിന്‍റെ തളിര്‍ ചില്ല നിങ്ങള്‍ക്കായ്‌ ഞാന്‍ ഒഴിച്ചിടാം 
കൂട് കൂട്ടാം കൂട്ടുകാരെ നാം തീര്‍ത്ത സ്വര്‍ഗം പോലെ .
അടരുവാന്‍ സമയമായ് അകലാത്ത മനസ്സുകള്‍ 
വിധി തീര്‍ക്കും വഴികളില്‍  പിരിയുന്നിതോരോരുത്തരും ,,
 ഇനി നമ്മള്‍ ഒന്നാകുമോ ഇരവില്‍  വിടര്‍ന്നീടുമോ
അറിയില്ല കൂട്ടുകാരെ വിധികള്‍ തന്‍ ഗതി മാറ്റം 
 പൊള്ളുന്ന മണലിലും തെളിയുന്നു നിങ്ങള്‍ തന്ന 
മറയില്ലാ സൗഹൃദങ്ങള്‍ ഒരു കെടാ വിളക്കു പോലെ ..
ഇനി എന്‍റെ നാട് കാണാന്‍ കൊതിയോടെ  ദിവസങ്ങള്‍ 
കൊഴിക്കുന്നു ഞാന്‍ ഇപ്പോളും  മഴ കാക്കും വേഴാമ്പലായി ..